അന്താരാഷ്ട്ര പ്രകാശവർഷം- 2015
പ്രകാശ ശാസ്ത്രത്തിന്റെയും അതിന്റെ പ്രയോഗങ്ങളുടെയും നേട്ടങ്ങളെക്കറിച്ച് അവബോധം വളര്‍ത്തുക, അത് മാനവരാശിക്ക് നല്‍കിയിട്ടുള്ള സംഭാവനകളെ മാനിക്കുക എന്നീ ഉദ്ദേശത്തോടെ ഐക്യരാഷ്ട്ര സംഘടന 2015 – നെ അന്താരാഷ്ട്ര പ്രകാശ – പ്രകാശാധിഷ്ഠിത സാങ്കേതികവിദ്യാ വര്‍ഷമായി (IYL 2015) പ്രഖ്യാപിച്ചു. ജനുവരി മാസത്തില്‍ പാരീസില്‍ നടന്ന ഇതിന്റെ ഔപചാരിക ഉത്ഘാടനത്തെ തുടര്‍ന്ന് ലോകമെമ്പാടും പ്രകാശവര്‍ഷാചരണങ്ങള്‍ നടന്നു.
മധ്യകാലയുഗത്തിലെ പ്രമുഖ അറേബ്യന്‍ പണ്ഡിതനും പ്രകാശ ശാസ്ത്രത്തിന്റെയും അനുബന്ധ സാങ്കേതിക വിദ്യയുടെയും പിതാവായി വിശേഷിക്കപ്പെടുന്നയാളുമായ ഇബ്ന് -അല്‍ -ഹൈസമിനെ (Ibn al Haytham) അനുസ്മരിച്ചാണ് ഈ വാര്‍ഷികാചരണം നടത്തുന്നത്. പ്രകാശ
ശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് അറബ് ശാസ്ത്രജ്ഞനായ ഇബ്‌നുല്‍ ഹൈസം ആണ്. പ്രകാശം നേര്‍രേഖയിലാണ് സഞ്ചരിക്കുന്നതെന്ന് ആദ്യമായി പറഞ്ഞത് ഇബ്‌നുല്‍ ഹൈസം ആണ്. ചുമരിലെ ദ്വാരത്തിലൂടെ കടന്നുവന്ന പ്രകാശം നിരീക്ഷിച്ചാണ് ഇബ്‌നു ഹൈസം ലോകത്തിന് പ്രകാശത്തെക്കുറിച്ചുള്ള അറിവ് സമര്‍പ്പിച്ചത്.
ഉദിച്ചുയരുന്ന സമയത്ത് ചന്ദ്രന്റെ വലുപ്പം കൂടുതലായി തോന്നുന്നതെങ്ങനെ എന്ന് വിശദീകരിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമമാണ് അപവര്‍ത്തനം എന്ന പ്രകാശപ്രതിഭാസത്തിന്റെ കണ്ടെത്തലിലേക്ക് നയിച്ചത്. മഴവില്ല് രൂപപ്പെടുന്നതെങ്ങനെ എന്നു പഠിക്കുന്നതിലൂടെ അദ്ദേഹം, പ്രകീര്‍ണന; എന്ന പ്രകാശപ്രതിഭാസം കണ്ടെത്തി. നിഴലുകള്‍ ഭൂമിയില്‍ മാത്രമല്ല, ആകാശത്തിലും സൃഷ്ടിക്കപ്പെടാം എന്ന് ഭാവന ചെയ്യുന്നതിലൂടെ ചന്ദ്രഗ്രഹണത്തെയും സൂര്യഗ്രഹണത്തെയും വിശദീകരിക്കാനും പരിശ്രമിച്ചു. കണ്ണില്‍ നിന്നു പുറപ്പെടുന്ന ചില അദൃശ്യരശ്മികളാണ് കാഴ്ച സാധ്യമാക്കുന്നത് എന്നു തുടങ്ങിയുള്ള അന്നത്തെ പ്രബലമായ ചില അന്ധവിശ്വാസങ്ങളെ ദൂരീകരിക്കാനും പരിശ്രമിച്ചു.
പ്രകാശ ശാസ്ത്രത്തിലെ ആദ്യ ഗ്രന്ഥമായി ഗണിക്കുന്ന ഇബ്‌ന് അല്‍ ഹൈസമിന്റെ കിതാബുല്‍ മനാളിന്‍ (book of optics) എന്ന കൃതിയുടെ ആയിരം വാര്‍ഷികം കൂടിയാണ് 2015.“1001 കണ്ടെത്തലുകള്‍- ഇബ്നുല്‍ ഹൈസമിന്റെ ലോകം” (1001 Inventions and the World of Ibn Al-Haytham) എന്നതാണ് അന്തര്‍ദേശീയ തലത്തില്‍ നടത്തുന്ന കാമ്പയിനിന്റെ മുദ്രാവാക്യം.
ഇതുകൂടാതെ പ്രകാശത്തിന്റെ തുടക്കമെന്ന് കരുതുന്ന മഹാവിസ്ഫോടനത്തിന്റെ തെളിവെന്ന നിലയില്‍ പശ്ചാത്തല വികിരണങ്ങളെ കണ്ടെത്തിയതിന്റെ 50 ആം വാര്‍ഷികവുമാണ് ഈ വര്‍ഷം. അമേരിക്കയിലെ പ്രശസ്തമായ ബെല്‍ ലബോറട്ടറീസിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന, അര്‍നോ പെന്‍സിയാസ്, റോബര്‍ട്ട് വുഡ്റോ വില്‍സണ്‍ എന്നീ രണ്ട് വാനിരീക്ഷകരാണ് ഇത് കണ്ടെത്തിയത്.പ്രകാശവിപ്ലവത്തിലേക്കു നയിച്ച മറ്റൊരു കണ്ടുപിടിത്തമായ ഫൈബര്‍ ഒപ്ടിക്സിന്റെ കണ്ടുപിടുത്തവും നടന്നിട്ട് ഇപ്പോള്‍ അന്‍പത് വര്‍ഷമായി . ഇംഗ്ലണ്ടിലെ സ്റ്റാന്‍ഡേര്‍ഡ് ടെലികമ്യൂണിക്കേഷന്‍സ് ലബോറട്ടറിയില്‍ നടത്തിയ ഗവേഷണങ്ങളിലൂടെയാണ് ചൈനീസ് വംശജനായ ചാള്‍സ് കയോ എന്ന ശാസ്ത്രജ്ഞന്‍, ഇന്റര്‍നെറ്റിന് വേഗം പകര്‍ന്ന ഫൈബര്‍ ഒപ്റ്റിക്സ് സങ്കേതം കണ്ടെത്തിയത്. ഫൈബര്‍ ഒപ്റ്റിക്സിന്റെ പിതാവായി അറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ നേട്ടങ്ങള്‍ക്കും പ്രകാശ വര്‍ഷത്തില്‍ പ്രണാമം അര്‍പ്പിക്കുന്നു. കൂടാതെ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ നൂറാം പിറന്നാളുമാണ് ഈ വര്‍ഷം.
പ്രകാശത്തിന്റെ തരംഗസ്വഭാവ സിദ്ധാന്തത്തിന്റെ 200-ാം വാര്‍ഷികമാണ്.എടുത്തെറിഞ്ഞാല്‍ എവിടെയെങ്കിലും തട്ടി തിരിച്ചുവരുന്നതായ പന്തുകളെപ്പോലെ കണികാനിര്‍മിതമായതാണ് പ്രകാശമെന്നാണ് ഐസക് ന്യൂട്ടനെപ്പോലുള്ളവര്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍, ചിലര്‍ അത് അങ്ങനെയല്ലെന്നും തിരമാലകളെന്നപ്പോലെ തരംഗനിര്‍മിതമായതാണ് പ്രകാശമെന്നും വാദിച്ചു. 1815ല്‍, അഗസ്റ്റിന്‍ ജീന്‍ ഫ്രെസ്നെല്‍ എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞന്‍, ഇതേക്കുറിച്ച് ഒരു സിദ്ധാന്തം അവതരിപ്പിച്ചു. പ്രകാശത്തിന്റെ തരംഗസ്വഭാവ സിദ്ധാന്തം എന്നറിയപ്പെടുന്ന ഇതിന്റെ 200-ാം വാര്‍ഷികമാണ് 2015ലേത്.
1865 ആയപ്പോഴേക്കും പ്രകാശത്തിനു തരംഗസ്വഭാവംതന്നെയാണെന്ന ചിന്തയെ കൂടുതല്‍ ഉറപ്പിച്ച് പുതിയൊരു സിദ്ധാന്തം പിറന്നു: പ്രകാശത്തിന്റെ വൈദ്യുതകാന്തികസിദ്ധാന്തം പ്രകാശമെന്നാല്‍ ഒറ്റയ്ക്കല്ലെന്നും കാന്തികതയെയും വൈദ്യുതിയെയും വാളും പരിചയും എന്നപോലെ കൊണ്ടുനടക്കുന്ന വലിയൊരു കുടുംബത്തിലെ അംഗമാണെന്നുമാണ് ഈ സിദ്ധാന്തത്തിലൂടെ സ്കോട്ടിഷ് ശാസ്ത്രജ്ഞനായ ജയിംസ് ക്ലെര്‍ക്ക് മാക്സ്വെല്‍ പറഞ്ഞത്. ഈ സിദ്ധാന്തം പുറത്തു വന്നതിന്റെ 150-ാം വാര്‍ഷികവുമാണ് 2015ലേത്. പ്രകാശത്തെ വീണ്ടും അതിന്റെ കണികാസ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിക്കാണാന്‍ ശ്രമിക്കുകയും അത് പ്രഖ്യാപിക്കുകയും ചെയ്തത് ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീനായിരുന്നു. 1905ല്‍ അവതരിപ്പിക്കപ്പെട്ട, പ്രകാശവൈദ്യുതപ്രഭാവം സംബന്ധിച്ച, തന്റെ പ്രബന്ധത്തിലൂടെയായിരുന്നു അത്. ഈ പ്രബന്ധത്തിന്റെ 150-ാം വാര്‍ഷികവുമാണ് 2015.
എന്തിനെയും ആകര്‍ഷിക്കുന്ന ഗുരുത്വബലം, പ്രകാശത്തെയും വളച്ചൊടിക്കുമെന്ന് ഐന്‍സ്റ്റീന്‍ പറഞ്ഞത് ആര്‍തര്‍ എഡിങ്ടണ്‍ എന്ന ശാസ്ത്രജ്ഞന്‍ വിശ്വപ്രസിദ്ധമായിത്തീര്‍ന്ന ഒരു പരീക്ഷണത്തിലൂടെ, 1919ല്‍, ശരിയാണെന്നു തെളിയിക്കുകയുണ്ടായി. ഗുരുത്വാകര്‍ഷണ സാന്നിധ്യത്തിലുള്ള പ്രകാശത്തിന്റെ ഈ സഞ്ചാരപാതാ വ്യതിയാനം ഗ്രാവിറ്റേഷണല്‍ ലെന്‍സിങ്; എന്ന പേരില്‍ അറിയപ്പെടുന്ന പുതിയൊരു നിരീക്ഷണ സങ്കേതത്തിന്റെ പേരില്‍, ജ്യോതിശാസ്ത്രത്തില്‍ ഇന്നും നിലനില്‍ക്കുന്നു. ഗുരുത്വാകര്‍ഷണത്തിന്റെ പ്രഭാവത്തില്‍ ദൃശ്യപ്രകാശത്തിന്റെ ആവൃത്തി യില്‍ മാറ്റമുണ്ടാവുന്ന പ്രതിഭാസമായ റെഡ്ഷിഫ്റ്റ് പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നു എന്നതിനുള്ള തെളിവുകളിലൊന്നായി ഇന്നും പരിഗണിക്കപ്പെടുന്നു. പ്രകാശത്തെ കേന്ദ്രസ്ഥാനത്തുനിര്‍ത്തിയാണ് തന്റെ സ്ഥലകാല സങ്കല്‍പ്പങ്ങളെല്ലാം ഐന്‍സ്റ്റൈന്‍ രൂപപ്പെടുത്തിയതെന്നതാണ് അന്തര്‍ദേശീയ പ്രകാശവര്‍ഷത്തില്‍ അദ്ദേഹം ഓര്‍മിക്കപ്പെടാന്‍ കാരണം.
ഇംഗ്ലണ്ടിലെ സ്റ്റാന്‍ഡേര്‍ഡ് ടെലികമ്യൂണിക്കേഷന്‍സ് ലബോറട്ടറിയില്‍ നടത്തിയ ഗവേഷണങ്ങളിലൂടെ, ചൈനീസ് വംശജനായ ചാള്‍സ് കയോ എന്ന ശാസ്ത്രജ്ഞന്‍, ഇന്റര്‍നെറ്റിന് വേഗംപകര്‍ന്ന ഫൈബര്‍ ഒപ്റ്റിക്സ് സങ്കേതം കണ്ടെത്തിയതായിരുന്നു അത്. ഭഫൈബര്‍ ഒപ്റ്റിക്സിന്റെ പിതാവായി അറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ നേട്ടങ്ങള്‍ക്ക് പ്രണാമം അര്‍പ്പിച്ചാണ് ശാസ്ത്രലോകം പ്രകാശവര്‍ഷാചരണം പൂര്‍ത്തിയാക്കിയത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
gupschumathra1@gmail.com